ന്യൂഡല്‍ഹി: രാജ്യത്തെ തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതും വന്ധ്യംകരണവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി വാദം പൂര്‍ത്തിയാക്കി വിധി പറയാൻ മാറ്റി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രാജ്യത്തെ വന്ധ്യംകരണ കേന്ദ്രങ്ങളുടെ കുറവിനെക്കുറിച്ച് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ നല്കിയ കണക്കുകളില്‍ കോടതി ആശങ്ക രേഖപ്പെടുത്തി.
ഇന്ത്യയിലാകെ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള 76 വന്ധ്യംകരണ കേന്ദ്രങ്ങള്‍ മാത്രമേയുള്ളൂ എന്ന് ബോര്‍ഡ് കോടതിയെ അറിയിച്ചു. കോടിക്കണക്കിന് തെരുവുനായ്ക്കളുള്ള രാജ്യത്ത് ഈ സംഖ്യ ഒട്ടും പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. വന്ധ്യംകരണ ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലും ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ കൃത്യമായ കണക്കെടുപ്പോ നടക്കുന്നില്ലെന്ന് എഡബ്ല്യുബിഐ കോടതിയില്‍ ചൂണ്ടിക്കാട്ടി.
കേരളത്തില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്നും ജനങ്ങളുടെ ജീവന് ഭീഷണിയാണെന്നും കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. നായ്ക്കളെ വന്ധ്യംകരിച്ച ശേഷം അവയെ തിരിച്ചറിയാന്‍ പ്രത്യേക അടയാളങ്ങള്‍ നല്‍കുന്നതിനെക്കുറിച്ചും കോടതിയില്‍ ചര്‍ച്ച നടന്നു. തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നത് പരിഹാരമല്ലെന്നും ശാസ്ത്രീയമായ രീതിയിലുള്ള വന്ധ്യംകരണവും വാക്സിനേഷനും മാത്രമാണ് ഫലപ്രദമെന്നും കോടതി ആവര്‍ത്തിച്ചു. എന്നാല്‍ നിലവിലെ സംവിധാനങ്ങള്‍ ഇതിന് ഒട്ടും സഹായിക്കുന്നതല്ലെന്നും കോടതി കുറ്റപ്പെടുത്തി.
തെരുവുനായ്ക്കളുടെ അവകാശങ്ങളും മനുഷ്യരുടെ സുരക്ഷയും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന സുപ്രധാന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സുപ്രീംകോടതിയുടെ വിധിയിലുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. വന്ധ്യംകരണ കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കാനും കോടതി തയ്യാറായേക്കും.